District News
ഒറ്റപ്പാലം: അമിതവേഗതയിൽ ചീറിപ്പായുന്ന സ്വകാര്യബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യം ശക്തം. അമിതവേഗതയിലുള്ള ബസുകളുടെ സഞ്ചാരം പൊതുജനങ്ങൾക്ക് വലിയ ഭീഷണിയാണുയർത്തുന്നത്.
സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരും ശ്വാസമടക്കി പിടിച്ചാണ് ബസുകളിൽ ഇരിപ്പുറപ്പിക്കുന്നത്. അതേസമയം മറ്റു സ്വകാര്യ ബസുകളുമായുള്ള സമയത്തെച്ചൊല്ലിയുള്ള തർക്കവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇവർ തമ്മിലുള്ള കൊമ്പുകോർക്കൽ മരണപ്പാച്ചിലായി മാറുന്ന സ്ഥിതിയുമുണ്ട്. അമിതവേഗതയിൽ സഞ്ചരിക്കുന്നതും സമയത്തെച്ചൊല്ലി ഇടയ്ക്ക് നിർത്തിയിട്ട് ജീവനക്കാർ തമ്മിൽ തർക്കിക്കുന്നതും ഇത് പിന്നീട് കൈയാങ്കളിയിലേക്ക് എത്തുന്നതുമെല്ലാം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സമയക്രമം പാലിക്കാൻ മത്സരിച്ച് ഓടുന്ന ബസുകളിൽ യാത്രക്കാർക്ക് ജീവൻ കൈയിൽ പിടിച്ചിരിക്കേണ്ട ഗതികേടാണ്. ഭീതിയോടെ ഇരിക്കുന്ന യാത്രക്കാർക്ക് പാതിവഴിയിൽ ഇറങ്ങേണ്ട സ്ഥിതിവരെയുണ്ടാകുന്നുവെന്നും പരാതിയുണ്ട്. ദീർഘദൂരബസുകൾ സമയം തെറ്റിച്ചു പായുന്നതും ലിമിറ്റഡ് സ്റ്റോപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമാണ് പ്രശ്നമാകുന്നത്.
എല്ലാ ബസുകളും എല്ലാ സ്റ്റോപ്പിലും നിർത്തി യാത്രക്കാരെ കയറ്റുന്നത് ഹ്രസ്വദൂര ബസുകളുടെ വരുമാനത്തെ ബാധിക്കുന്നുവെന്നും പരാതിയുണ്ട്. ബസ് ഉടമകൾക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ലിമിറ്റഡ് സ്റ്റോപ്പ് ബസിന് പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തേക്ക് ഒരു മണിക്കൂർ 10 മിനിറ്റ് സമയമാണ് അനുവദിച്ചത്. എന്നാൽ ബസുകൾ ഒരുമണിക്കൂറിൽ ഓടിയെത്തുകയാണ് പതിവ്. ഇതാണ് ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പാലക്കാട്- കുളപ്പുള്ളി പാതയിൽ എത്തുന്ന ബസുകളുമായി തർക്കത്തിനിടയാക്കുന്നത്. പ്രധാനപാതയിൽ ഹ്രസ്വദൂര ബസുകൾക്ക് അനുവദിക്കപ്പെട്ട സമയത്ത് ദീർഘദൂര ബസുകൾ എത്തുമ്പോൾ വരുമാനം കുത്തനെ കുറയുന്നതായാണ് ഉടമകളുടെ ആക്ഷേപം.
പെർമിറ്റ് മാനദണ്ഡങ്ങൾ പാലിച്ച് ഓടണമെന്ന ഹൈക്കോടതി ഉത്തരവുകൾപോലും ദീർഘദൂര ബസുകൾ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ആർടി അധികൃതരുടെയും പോലീസിന്റെയും ഇടപെടലുകൾ തീരെ കുറയുന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
District News
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയത്തുനിന്നു ഹൈറേഞ്ച് മേഖലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഹ്രസ്വദൂര യാത്രക്കാരെ അവഗണിക്കുന്നതായി വ്യാപക പരാതി. മുണ്ടക്കയം മുതൽ പെരുവന്താനം വരെയുള്ള യാത്രക്കാരെ കയറ്റാൻ സ്വകാര്യ ബസ് ജീവനക്കാർ വിമുഖത കാണിക്കുന്നതായാണ് ആക്ഷേപം.
ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ബസിൽ കയറി ടിക്കറ്റ് ചോദിക്കുമ്പോൾ ബസ് ഇവിടങ്ങളിൽ നിർത്തില്ലെന്ന മറുപടിയാണ് പലപ്പോഴും കണ്ടക്ടർമാർ നൽകുന്നത്. കട്ടപ്പന, കുമളി തുടങ്ങിയ ദീർഘദൂര സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഈ നടപടി. ബസിൽ തിരക്കില്ലെന്ന് ദീർഘദൂര യാത്രക്കാർക്ക് തോന്നിപ്പിക്കാനായി സമീപ സ്റ്റോപ്പുകളിലേക്ക് പോകേണ്ടവരെ മനഃപൂർവം ഒഴിവാക്കുകയാണെന്നാണ് ആക്ഷേപം.
മുണ്ടക്കയം ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് പെരുവന്താനം ഭാഗത്തേക്കുള്ള യാത്രക്കാരെ ബസിൽ കയറാൻ അനുവദിക്കുന്നത്. ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടവർക്ക് സീറ്റ് ഉറപ്പാക്കുന്നതിനാണ് ഈ വിവേചനം കാണിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.
എന്നാൽ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ യാതൊരു മടിയും കൂടാതെ എല്ലാ യാത്രക്കാരെയും കയറ്റുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ വിവേചനപരമായ നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കാനും മോട്ടോർ വാഹന വകുപ്പിനും പോലീസിനും പരാതി നൽകാനുമാണ് യാത്രക്കാരുടെ തീരുമാനം.
District News
കണ്ണൂർ: ജില്ലയിൽ രാത്രി എട്ടിന് ശേഷം പെർമിറ്റ് ഉള്ള സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ജില്ലാ വികസന സമിതിയിൽ തീരുമാനം. ബസുകൾ ട്രിപ്പ് മുടക്കുന്നതിനാൽ പല ഭാഗങ്ങളിലേക്കും രാത്രി യാത്ര ചെയ്യുന്നതിന് വളരെയധികം പ്രയാസമനുഭവപ്പെടുന്നതായി നാട്ടുകാരുടെ പരാതിയുണ്ടെന്നും നടപടിയെടുക്കണമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ആർടിഒയ്ക്ക് നിർദേശം നല്കി.
എംഎൽഎ ഫണ്ടിൽനിന്ന് ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിച്ച പദ്ധതികൾ പല കാരണങ്ങൾ പറഞ്ഞ് നിർത്തിവയ്ക്കാൻ കണ്ണൂർ കോർപറേഷൻ സെക്രട്ടറി നിർദേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഭരണാനുമതി നല്‍കുന്നത്. കോർപറേഷൻ നിർത്തിവയ്ക്കാൻ നിർദേശിച്ച പ്രവൃത്തികൾ പരിശോധിച്ച് അവയെല്ലാം പെട്ടെന്ന് തുടങ്ങുന്നതിന് നിർദേശം നൽകണം. കണ്ണൂർ ഗവ ഹോമിയോ ആശുപത്രി കെട്ടിടം, കണ്ണൂർ ടൗൺ സ്ക്വയർ പാർക്കിംഗ് ഏരിയയിൽ നിർമിക്കുന്ന പന്തൽ, തോട്ടട ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ലൈറ്റ് സ്ഥാപിക്കൽ എന്നിവയ്ക്ക് കോർപറേഷൻ ഇതുവരെ അനുവാദം നൽകാതെ സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ എംഎൽഎ ഫണ്ട് പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കണമെന്ന് എംഎൽഎമാരായ ടി.ഐ. മധുസൂദനൻ, കെ.വി.. സുമേഷ്, കെ.പി. മോഹനൻ എന്നിവർ ആവശ്യപ്പെട്ടു.
പാനൂരിൽ അഗ്നിരക്ഷാനിലയത്തിന് പുതുതായി നിർമിച്ച കെട്ടിടം മാർച്ച് ആഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി. മോഹനൻ എംഎൽഎ അറിയിച്ചു.
ആറളം ഫാം പുനരധിവാസ മേഖലയിൽ താമസിക്കുന്ന പട്ടികവർഗക്കാരുടെ പട്ടയ അപേക്ഷകളിൽ ഘട്ടം ഘട്ടമായി ഭൂമി അനുവദിച്ച് നൽകുന്നുണ്ടെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇപ്പോൾ എട്ട് കുടുംബങ്ങൾക്ക് പട്ടയം നൽകിയിട്ടുണ്ട്. ആറളം ഫാം പുനരധിവാസ മേഖലയിലെ കുടുംബങ്ങൾക്കായി ബ്ലോക്ക് പത്തിലെ അങ്കണവാടിയിൽ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി എല്ലാ ശനിയാഴ്ചകളിലും ലീഗൽ എയ്ഡ് ക്ലിനിക് നടക്കുന്നുണ്ട്.
ആറളം പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിൽ വന്യജീവി സങ്കേതത്തിന് അടുത്തായി നിർമിച്ച എൽപി സ്കൂൾ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ കുടുംബശ്രീ മിഷൻ ട്രൈബൽ കമ്യൂണിറ്റി മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററായി അനുമതി ലഭിക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീക്ക് കൈമാറും.
മാങ്ങാട്ടുപറമ്പ് കെൽട്രോൺ നഗറിലുള്ള കേന്ദ്രീയ വിദ്യാലത്തിന്റെ പരിസരത്തുകൂടി കടന്നുപോ കുന്ന കെഎസ്ഇബി ഇലക്ട്രിക്കൽ ലൈനുകളും 100 കെവിഎ ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി
ഇരിട്ടി-തളിപ്പറമ്പ് ഹൈവേയിൽ നിന്ന് ആരംഭിച്ച് കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിലേക്കുള്ള റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 32 ലക്ഷം രൂപ വകയിരുത്തി.
പട്ടികജാതി, പട്ടികവർഗ ഉന്നതികളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന സജീവ് ജോസഫ് എംഎൽഎ യുടെ നിർദേശ പ്രകാരം അടിയന്തര റിപ്പോർട്ട് ലഭ്യമാക്കാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് നിർദേശം നൽകിയതായി ഐടിഡിപി പ്രോജക്ട് ഓഫീസർ അറിയിച്ചു. പ്രശ്നപരിഹാരത്തിന് ഫണ്ട് അനുവദിക്കുകയും വിവിധ പഞ്ചായത്തുകൾ വഴി പുതിയ ടാങ്കുകൾ സ്ഥാപിക്കാനുള്ള നടപടികളും അറ്റകുറ്റപ്പണികളും വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
മലയോര മേഖലയിൽ ബിഎസ്എൻഎൽ മൊബൈൽ കണക്ഷനിൽ റേഞ്ച്, നെറ്റ് വർക്ക് പ്രശ്നത്തെ തുടർന്ന് നിലവിൽ കുറച്ച് മേഖലയിൽ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും മറ്റ് മേഖലയിൽ മാർച്ച് അവസാനത്തോടെ പരിഹരിക്കുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ എംഎൽഎ, ഡപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ സി.പി. സുധീഷ്, വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
Movies
പൊതു പണിമുടക്കിനെ തുടർന്ന് എറണാകുളത്തെ നിരത്തുകളിൽ സ്വകാര്യ ബസുകൾ ഇല്ലാതിരുന്നപ്പോൾ വളരെ ശാന്തവും സമാധനവും അനുഭവപ്പെട്ടന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
സ്വകാര്യ ബസുകള്‍ ഇല്ലാത്ത എറണാകുളത്തെ റോഡുകള്‍ എന്തൊരു ശാന്തമെന്നും മറ്റേതോ രാജ്യത്ത് പോയതുപോലെ തോന്നുന്നുവെന്നും ജൂഡ് കുറിച്ചു. നന്നായി ബസോടിക്കുന്ന ചുരുക്കം ചിലരെ മറക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
""പ്രൈവറ്റ് ബസില്ലാത്ത എറണാകുളം റോഡുകള്‍ എന്തൊരു ശാന്തം സമാധാനം. ഇന്നലെയും ഇന്നും വേറെ രാജ്യത്തു പോയ പോലെ (നന്നായി ഓടിക്കുന്ന ചുരുക്കം ചിലരെ മറക്കുന്നില്ല).''ഇതായിരുന്നു ജൂഡ് ആന്തണി ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. ഭൂരിഭാഗവും അലക്ഷ്യമായ ഡ്രൈവിംഗാണെന്ന് ഒരാള്‍ കമന്റിട്ടു. കേരളത്തിലെ ഏറ്റവും മോശം ബസ് ഡ്രൈവര്‍മാര്‍ എറണാകുളത്താണെന്നാണ് മറ്റൊരാള്‍ രോഷത്തോടെ കുറിച്ചത്.
എല്ലാവരും സ്വന്തം വാഹനം ഉപയോഗിക്കണമെന്നാണോ എന്ന് മറ്റൊരാള്‍ പോസ്റ്റിനെ എതിര്‍ത്തുകൊണ്ട് ചോദിച്ചു. "എല്ലാവര്ക്കും ഇങ്ങളെ പോലെ കാര്‍ ഇല്ലല്ലോ മുത്തേ, സാധാരണക്കാര്‍ക്കും യാത്ര ചെയ്യണ്ടേ' എന്ന് മറ്റൊരാള്‍. ആര്‍ടിഒ തന്ന സമയം പാലിച്ചുകൊണ്ട് എറണാകുളം വഴി ബസ് ഓടിച്ച് എത്തിക്കാന്‍ കഴിയുമോ എന്നൊരാള്‍ ജൂഡിനെ കമന്റ് ബോക്സില്‍ വെല്ലുവിളിച്ചു.